Kerala
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അവതാര പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ.
ഭരണത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിലെ മന്ത്രിമാർക്കിടയിൽ അവതാരങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയാണ് വേണ്ടതെന്നും ആദ്യം ചെയ്യേണ്ടത് അതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ഭരിക്കുമ്പോൾ അവതാരങ്ങൾ അടുത്തുകൂടാൻ നോക്കുമെന്നും അവരെ അകറ്റി നിർത്തുകയാണ് വേണ്ടതെന്നുമുള്ള പിണറായിയുടെ വർഷങ്ങൾക്ക് മുന്നേയുള്ള പ്രസംഗം മുൻ നിർത്തിയാണ് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം അവതാര പ്രയോഗം നടത്തിയത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ നേതാവിനെ വിസിയാക്കിയ ഗവർണറെ സർക്കാർ എതിർക്കുന്നില്ലെന്നും ഗവണർറോട് ഏറ്റുമുട്ടാനില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെ മുഖ്യമന്ത്രിയോ മന്ത്രിമോ യുഡിഎഫിലെ കക്ഷികളോ പ്രതികരിച്ചിട്ടില്ല. മതേതര കേരളം ആശങ്കയോടെ ആണ് ഇത് നോക്കിക്കാണുന്നത്.
കേന്ദ്ര സർവകലാശാലകൾക്ക് പിന്നാലെയാണ് സംഘപരിവാർ കേരളത്തിൽ പിടിമുറുക്കുന്നത്. സെനറ്റിൽ 19 സംഘപരിവാർ അനുകൂലികൾ ഉള്ളത്. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയങ്ങൾക്കെതിരെ ഇടതുമുന്നണി ശക്തമായ പ്രതിരോധം ഉയർത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണറുടെ നിയമവിരുദ്ധമായ ഇടപെടലുകൾക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങൾ തുടരേണ്ടതുണ്ട്. ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് സർക്കാർ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കേരളത്തിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ സംസ്ഥാനത്തെ മൂന്ന് വിസിമാർ പങ്കെടുത്തു. ഇത് അത്യന്തം ഗൗരവത്തോടെ മതേതര കേരളം കാണുന്നു.
സർവകലാശാലകളിൽ സംഘപരിവാർ അജണ്ടകൾ അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കാജനകമായ ചർച്ചകളാണ് നടക്കുന്നത്. അത്തരമൊരു ഘട്ടത്തിലാണ് കേരള, എംജി, മലയാളം സർവകലാശാല വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എങ്ങനെ പിടിമുറുക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: നിപ ബാധ പ്രതിരോധിക്കാൻ നേതൃത്വം നൽകേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ടവർക്ക് ആശയക്കുഴപ്പം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് നിപ ബാധയുണ്ടായപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാൻ എൽഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും എൽഡിഎഫ് ഭരണത്തിലായിരുന്നപ്പോൾ നിപ ബാധിച്ച കോഴിക്കോട്ട് ക്യാംപ് ചെയ്താണ് ആരോഗ്യമന്ത്രി പ്രവർത്തനം ഏകോപിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
രോഗം പടരാതിരിക്കാൻ ഏകോപനം പ്രധാനപ്പെട്ടതാണ്. യുഡിഎഫ് ഭരണത്തിൽ അത്തരമൊരു ജാഗ്രത കാണാനില്ല. നിപ്പ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ അകന്നു നിൽക്കണം എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
ജനപ്രതിനിധികളെ പങ്കാളികളാക്കിയാണ് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. നിപ ബാധയുള്ളപ്പോഴാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്. ഈ ഘട്ടത്തിൽ സാധാരണ മാറ്റമുണ്ടാകാറില്ല. മികച്ച സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ ഡയറക്ടർ അതിനു കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Kerala
പറവൂർ: അന്തരിച്ച നടൻ സലിംകുമാറിന്റെ വീട്ടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്നലെ സന്ദർശനം നടത്തി. വൈകുന്നേരം 4.15നാണ് എത്തിയത്.
സലിംകുമാറിന്റെ ഭാര്യ സുനിത, മക്കളായ ചന്തു, ആരോമൽ എന്നിവരോട് പിണറായി വിജയൻ സംസാരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ, ജില്ലാ കമ്മിറ്റിയംഗം പി.എസ്. ഷൈല, ഏരിയാ സെക്രട്ടറി ടി.വി. നിഥിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Kerala
മലപ്പുറം: കോണ്‍ഗ്രസിന്റെ പിടിവാശിയും കടുംപിടിത്തവും ഇന്ത്യാ സഖ്യത്തിന്റെ തകർച്ചക്ക് വഴിയൊരുക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
അരീക്കോട് /”ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചു നിർത്താനാണ് ഇന്ത്യാ വേദി രൂപീകരിച്ചത്. എന്നാൽ അധികാരത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങൾ ചില കക്ഷികളെ സഖ്യത്തിൽ നിന്നകറ്റി.
ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷം പിന്തുണ നൽകിയത് കൃത്യമായ കാഴ്ചപ്പാടോടെയാണ്. കോണ്‍ഗ്രസിനെക്കുറിച്ച് എന്തെങ്കിലും വ്യാമോഹമുണ്ടായിട്ടല്ല, ബിജെപി അധികാരത്തിൽ വന്നാലുള്ള അപകടം ഒഴിവാക്കാനായിരുന്നു അത്. ഇപ്പോൾ സ്വീകരിക്കുന്ന നിലപാടും ഇതേ കാഴ്ചപ്പാടിൽ തന്നെയാണ്.
മറ്റുള്ളവരെ അംഗീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ പ്രയാസവും സങ്കുചിത താൽപ്പര്യങ്ങളുമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു കാഴ്ചപ്പാടും തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിന് ഉണ്ടായില്ല.
അതേസമയം പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ അന്വേഷണ ഏജൻസികളെ വിട്ട് ആക്രമിക്കുന്നതിനും കോണ്‍ഗ്രസ് ബിജെപി സർക്കാരിന് കൂട്ടുനിന്നുവെന്നും പിണറായി ആരോപിച്ചു.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. അതേസമയം പ്രത്യേക അന്വേഷണ സംഘം ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എപ്പോൾ ആവശ്യപ്പെട്ടാലും വീണ്ടും ഹാജരാകണമെന്ന നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലെ അംഗങ്ങളായ എ.സന്ദീപ്, വി.വി.വിപിൻ, ആർ. അരുൺ, ഷൈജു എന്നിവരെയാണ് എസ്ഐടി വിശദമായി ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി ഇവരെ ഒന്നിച്ച് ഇരുത്തിയും ഒറ്റയ്ക്കുമാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
ചോദ്യം ചെയ്യലിനോട് തങ്ങൾ പൂർണമായും സഹകരിച്ചുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവദിവസത്തെ യഥാർത്ഥ വസ്തുതകളും സത്യങ്ങളും എല്ലാം അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിവര ശേഖരണത്തിന് ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്നാണ് എസ്ഐടി തീരുമാനം.
Kerala
തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ- ആരോഗ്യവകുപ്പ് ഏകോപനമില്ല. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്നെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്.
മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോഴാണ് അതിന് കടകവിരുദ്ധമായ വിവരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതരിൽനിന്നു പുറത്തു വരുന്നത്. ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല.
ജീവൻരക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജർ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന പോലീസ് ധോവിക്കും പരാതി നൽകി.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയർ എൻജിനുകളുടെയും അകന്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലിയർപ്പിക്കാൻ എത്തിയതെന്നായിരുന്നു മേജർ രവിയുടെ പരാമർശം.അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.
വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്റെ പങ്ക് വലുതാണ്. ആർഎസ്എസിന്റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് മേജര്‍ രവിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പോലീസ് മേധാവിക്കും പരാതി നല്കി പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
നടന് ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പിണറായി വിജയൻ എത്തിയതുമായി ബന്ധപ്പെട്ട് മേജര്‍ രവി നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പരാതി. മേജര്‍ രവി നടത്തിയ വസ്തുതാ വിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശവും തുടര്‍ന്ന് നടന്ന നവമാധ്യമ പ്രചാരണവും അന്വേഷിക്കണമെന്നാണ് പിണറായി വിജയന്റെ ആവശ്യം. നടന് സലിം കുമാറിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ വി.ഡി. സതീശന് എത്തിയതുമായി താരതമ്യപ്പെടുത്തിയായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.
അന്നത്തെ മുഖ്യമന്ത്രി 56 കാറുകളുടെയും 560 പോലീസുകാരുടെയും 10 ഫയര്‍ എന്‍ജിനുകളുടെയും അകമ്പടിയോടെയാണ് ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത് എന്നായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം. ഇതേ തുടര്‍ന്ന് നിരവധി നവമാധ്യമ ഹാന്‍ഡിലുകള്‍ കൃത്രിമമായി ദൃശ്യങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു.
സംഭവ ദിവസത്തെ യഥാര്‍ഥ ദൃശ്യങ്ങളും കൃത്രിമമായി നിര്‍മിച്ച് പ്രചരിപ്പിച്ച പോസ്റ്റുകളുടെ ലിങ്കുകളും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. കുറ്റകരവും അപകീര്‍ത്തികരവുമായ നവമാധ്യമ പ്രചാരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാസ്ത്രീയമായി അന്വേഷിച്ച് കുറ്റവാളികള്‍കെതിരെ ശിക്ഷാ നടപടി ഉറപ്പാക്കണമെന്നും പിണറായി വിജയന് പരാതിയില്‍ ആവശ്യപ്പെട്ടു.
Kerala
കോട്ടയം: ധവളപത്രത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരെ യുഡിഎഫ് തള്ളിപ്പറയുകയാണു ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.
അധികാരത്തിലെത്തി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 2000 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സിവില്‍ സര്‍വീസിന്റെ ശോഭ കെടുത്തുന്ന നടപടിയാണിത്. സംതൃപ്തമായ സിവില്‍ സര്‍വീസാണു കഴിഞ്ഞ 10 വര്‍ഷക്കാലം കേരളത്തിലുണ്ടായിരുന്നത്.
റവന്യു കമ്മിയെ കുറിച്ച് ഇപ്പോള്‍ സര്‍ക്കാരിന് വലിയ ആശങ്കയാണ്. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വലിയ ബാധ്യതയായി മാറി എന്നാണ് ധവളപത്രത്തിലൂടെ സര്‍ക്കാര്‍ പറയുന്നത്. 10 വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്കരണം എന്നത് നവ ലിബറല്‍ നയത്തിന്റെ ഭാഗമാണ്.
മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭരണകാലത്ത് ജീവനക്കാര്‍ക്കെതിരേ ദ്രേഹ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 38 ദിവസം സമരം ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്തതാണ്. ഇത്തരം നടപടി സ്വീകരിച്ചാല്‍ സമര രീതികളിലേക്ക് എന്‍ജിഒ യൂണിയനും ജീവനക്കാരും പോകുമെന്നും പിണറായി പറഞ്ഞു.
യൂണിയന് സംസ്ഥാന പ്രസിഡന്റ്് എം.എ. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ജോര്‍ജ്, യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നു രാവിലെ മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പ്രതിനിധി സമ്മേളനം ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥി വരദരാജന് ഉദ്ഘാടനം ചെയ്യും. നാളെ സമ്മേളനം സമാപിക്കും.
District News
ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ പറഞ്ഞതായി പറഞ്ഞു.
ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.
വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുൻ മന്ത്രി വി.എൻ. വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ്, ആർഎംഒ സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Kerala
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്നതിന് മുന്നോടിയായി എൽഡിഎഫ് സർക്കാർ എടുത്ത നിയമന തീരുമാനം ഗവർണർ മനഃപൂർവം വെച്ചുതാമസിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
മുൻ കമ്മീഷണർ മാർച്ച് 31ന് വിരമിക്കുന്നതിന് മുൻപ് തന്നെ പുതിയ കമ്മീഷണറായി നിലവിലെ നിയമ സെക്രട്ടറി സനൽ കുമാറിനെ നിയമിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നിയമന ഉത്തരവിനായി രാജ്ഭവനിലേക്ക് അയച്ച ഫയൽ സേവ് യൂണിവേഴ്സിറ്റി ഫോറം നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ ഗവർണർ മാറ്റിവെയ്ക്കുകയായിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ സമ്മതപത്രം വേണമെന്ന ഗവർണറുടെ ആവശ്യപ്രകാരം അതും ലഭ്യമാക്കി നൽകിയിട്ടും നിയമനം നടത്താൻ രാജ്ഭവൻ തയാറായില്ലെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഗവർണറുടെ നിർദ്ദേശപ്രകാരം പുതിയൊരു പേര് സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ ഇപ്പോൾ നീക്കം നടത്തുകയാണ്.
ഇത് തികഞ്ഞ രാഷ്ട്രീയ അട്ടിമറിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ ഭരണഘടനാപരമായി എടുത്ത തീരുമാനം അട്ടിമറിച്ച് ഗവർണർ രാഷ്ട്രീയമായി കളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി.
പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷിനെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം.
പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലായ പ്രതികളുമായി പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നിലെത്തിച്ചാണ് പോലീസ് ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കേസിലെ ആറാം പ്രതി കിരൺ, ഏഴാം പ്രതി അനിൽ കുമാർ, എട്ടാം പ്രതി ഷഫീഖ്, ഒൻപതാം പ്രതി ഹരീഷ് കുമാർ, പത്താം പ്രതി ദിനീത് എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചത്. ആദ്യത്തെ അഞ്ച് പ്രതികളെ നേരത്തെ കസ്റ്റഡിയിൽ വാങ്ങി ഇതേ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വീട്ടിൽ പരിശോധനയ്ക്കായി കൊച്ചിയിൽ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനങ്ങളെയുമാണ് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് വാഹനങ്ങൾ അണികൾ പൂർണമായി തകർത്തിരുന്നു. 'കൊല്ലടാ' എന്ന് ആക്രോഷിച്ചുകൊണ്ട് കല്ലും ആയുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
സംഭവത്തിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 26 പേർ അറസ്റ്റിലായെങ്കിലും 46 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി വരെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ മറ്റ് മുതിർന്ന നേതാക്കൾക്ക് ഈ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയോ പ്രേരണയോ ഉണ്ടോ എന്നാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്.
അന്വേഷണത്തിൽ സംസ്ഥാന ഇന്റലിജൻസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് സംസ്ഥാന പോലീസ് കേസ് അന്വേഷിക്കുന്നതും വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതും.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ വിമര്‍ശനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോര്‍ട്ട് ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നത്.
എം.വി. ഗോവിന്ദന്, പിണറായി വിജയന് എന്നിവര്‍ക്കെതിരേ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്.
നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. ഗോവിന്ദനും പിണറായി വിജയനും പദവികള്‍ ഒഴിയണമെന്നായിരുന്നു അണികളുടെ വിമര്‍ശനം. പാറശാല ഏരിയാ കമ്മിറ്റിയില്‍ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൂടാതെ ഗോവിന്ദന്റെ ശൈലിക്കെതിരേ കൂടുതല്‍ കീഴ്ഘടകങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെയും ഗോവിന്ദനെതിരെയും ഉയര്‍ന്ന നേതൃമാറ്റ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചത്.
Kerala
ആലപ്പുഴ: പിണറായി വിജയനെതിരായ നനഞ്ഞ കോഴി പരാമര്‍ശത്തിൽ ജി.സുധാകരനെതിരേ അതിരൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു. സുധാകരൻ അഭിനവ പാഷാണം വര്‍ക്കിയാണെന്നും അപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവമാണെന്നും ചന്ദ്രബാബു വിമർശിച്ചു.
1991ലെ കോഴിക്കോട് സമ്മേളനം മുതലുള്ള സുധാകരന്റെ അവസരവാദത്തെക്കുറിച്ച് അറിയാം. സ്വന്തം കാര്യം കാണാന്‍ ഏതറ്റം വരെയും പോകുന്ന ആളാണ് സുധാകരൻ പറഞ്ഞു.
2021ല്‍ സ്ഥാനാര്‍ഥിത്വം കിട്ടുമെന്ന് കരുതി ജി. സുധാകന് പണം പിരിച്ചു. ഈ പണം ഏത് കണക്കില്‍ വരുമെന്ന് അദ്ദേഹം ചോദിച്ചു. പിരിച്ച പണത്തിന് രസീത് പോലും കൊടുത്തില്ല. പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെത്തെ മനോഭാവം വേണ്ടെന്നും ചന്ദ്രബാബു കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'ഹൈഡ്ര' പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഹിറ്റ്ലറെപ്പോലെ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഹിറ്റ്ലറുടെ കൊലയാളി സംഘത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് സർക്കാർ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ്?. ഈ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണെന്നും പിണറായി വ്യക്തമാക്കി.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
തെലങ്കാനയിലെ സര്‍ക്കാര്‍ ഭൂമിയും തണ്ണീര്‍ത്തടങ്ങളും കൈയേറുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ രൂപീകരിച്ച ദൗത്യസേനയാണ് ഹൈഡ്ര. ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ദൗത്യസേനക്ക് ഹൈഡ്ര എന്ന് പേരിട്ടതെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം.
Kerala
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ ഇഡി നീക്കം ശക്തമാക്കുന്നു. വീണക്കെതിരെ എസ്എഫ്ഐഒ കണ്ടെത്തിയ നിർണായക തെളിവുകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ കൊച്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി ഇന്ന് പരിഗണിക്കും.
എസ്എഫ്ഐഒ കസ്റ്റഡിയിലെടുത്ത 134 പ്രധാന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തങ്ങൾക്ക് കൈമാറണമെന്നാണ് ഇഡിയുടെ ആവശ്യം. ഈ രേഖകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒയുടെ നിലപാട് കോടതി നേരത്തെ തേടിയിരുന്നു.
കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി വീണ വിജയനും എക്സാലോജിക്കും ഒപ്പുവെച്ച കരാറുകളുടെ പകർപ്പുകൾ, ഇരുകൂട്ടരും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവയാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വീണയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയനേയും സിപിഎം സംസ്ഥാന നേതൃത്വത്തിനെയും പരിഹസിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭയിൽ പിണറായി വിജയൻ വെള്ളത്തിൽ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണെന്ന് അദ്ദേഹം പരിഹസിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയിൽ പ്രതിപക്ഷം നനഞ്ഞ കോഴിയെപ്പോലെയാണ്. എഴുന്നേറ്റ് നിന്ന് ശക്തമായി മറുപടി പറയാൻ പോലും ആരുമില്ല. കെ.എൻ. ബാലഗോപാലിന് സഭയിൽ ഇപ്പോൾ മിണ്ടാട്ടമില്ല.
വി.ഡി. സതീശനെതിരെ സംസാരിക്കാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. തോമസ് ഐസക്ക് സഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ മറുപടി പറഞ്ഞേനെ. ഇപ്പോഴത്തെ സഭയിലെ പ്രകടനത്തിൽ തനിക്ക് വലിയ സങ്കടം തോന്നുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
"ഇടത്തോട്ട് മുണ്ടുടുത്താൽ മാത്രം ഇടതുപക്ഷം ആകില്ല, വലത്തോട്ട് മുണ്ടുടുത്താൽ വലതുപക്ഷവും ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്ക് സമൂഹത്തിലുള്ള വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടുവെന്നും അടുത്തകാലത്തൊന്നും സിപിഎം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ തുറന്നടിച്ചു. സിപിഎമ്മിൽ നിലവിൽ ജനങ്ങൾക്ക് അംഗീകാരമുള്ള യുവജന നേതാക്കളാരും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇപ്പോൾ കോൺഗ്രസിന്റെ സുവർണ കാലഘട്ടമാണ്. ഊന്നുവടിയിൽ നടക്കുന്ന സിപിമ്മാണ് കോൺഗ്രസ് ചെളിക്കുണ്ടിലാണെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും അറിയിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസിയായ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യം രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്നു.
നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ‘മോദി - പിണറായി ഡീൽ' പ്രചാരണം കോൺഗ്രസ് അഴിച്ചുവിട്ടുവെന്നും ഖർഗെയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള മുതിർന്ന നേതാക്കൾ ഈ പ്രചാരണം ഏറ്റെടുത്തുവെന്നും ബേബി കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം പരാമർശങ്ങളെ കേവലം രാഷ്ട്രീയ ആരോപണങ്ങളായി മാത്രം കാണാൻ കഴിയില്ലെന്നും ഇത് തികച്ചും ആസൂത്രിതമായ പ്രചാരണമായിരുന്നുവെന്നും ബേബി വിമർശിച്ചു.
ദേശീയതലത്തിൽ ബിജെപിക്കെതിരെ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കാൻ കോൺഗ്രസിന്റെ ഈ നിലപാട് കാരണമായതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. വരാനിരിക്കുന്ന തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സിപിഎം തങ്ങളുടെ ശക്തമായ പ്രതിഷേധം നേരിട്ട് അറിയിക്കുമെന്നും എം.എ. ബേബി കത്തിൽ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ചലച്ചിത്രതാരം സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ് സലിം കുമാറിന്റെ വിയോഗമെന്ന് പിണറായി വിജയൻ പറഞ്ഞു.
മിമിക്രി കലാകാരനില്‍ നിന്ന് ഹാസ്യനടനിലേക്കും തുടര്‍ന്ന് ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ അഭിനയപ്രതിഭയിലേക്കുമുള്ള അദ്ദേഹത്തിന്റെ പ്രയാണം വളര്‍ന്ന് വരുന്ന കലാകാരന്മാര്ക്ക് എക്കാലവും പ്രചോദനം പകരുമെന്നും പിണറായി വ്യക്തമാക്കി.
സലിം കുമാറിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം.
സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ സംസ്കാരം നടക്കും.
Kerala
കോട്ടയം: സിഎംആർഎൽ മാസപ്പടി കേസിൽ വീണാ വിജയൻ ഇടനിലക്കാരി മാത്രമാണ്. വീണ പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുവേണ്ടിയുള്ള കൈക്കൂലി ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കേസിലെ പരാതിക്കാരനുമായ അഡ്വ. ഷോൺ ജോർജ് പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലുടനീളവും അതിനു മുമ്പും കേരളത്തിന്റെ തീരദേശത്തെ കരിമണൽ കൊള്ള ചെയ്യാൻ സിഎംആർഎൽ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിനുള്ള പ്രതിഫലമാണ് വീണയിലൂടെ പിണറായി കൈപ്പറ്റിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തുടർനടപടി സ്വീകരിക്കാനുള്ള എല്ലാ തടസങ്ങളും ഹൈക്കോടതി വിധിയിലൂടെ മാറിയെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നിയമപരമായി തടസപ്പെടുത്താന്‍ കഴിയുമെങ്കിലും ആത്യന്തികമായി നിയമവ്യവസ്ഥയെ വിലയ്ക്കു വാങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന വിധിയാണ് കേരള ഹൈക്കോടതിയിൽനിന്ന് ഉണ്ടായത്. ഇതിൽ നടന്നിരിക്കുന്ന അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
ഇവിടെനിന്നു കടത്തപ്പെട്ട ധാതുമണൽ ഏതു തരത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന് പഠിക്കേണ്ടതാണ്. അതിന് ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിനും സംസ്ഥാന സർക്കാരിനും ഇതുവഴി ഉണ്ടായ നഷ്ടം തിരികെപ്പിടിച്ച് നൽകുന്നതിന് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെയും ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഷോൺ ജോർജ് അറിയിച്ചു.
സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യമായ സമയംപോലും അനുവദിക്കാതെയാണ് ഹൈക്കോടതിവിധി വന്നിരിക്കുന്നത്. ഇതോടെ കേസിൽ കൂടുതൽ അന്വേഷണം നടത്താനും ആവശ്യമായ നടപടികളിലേക്കു കടക്കാനും ഇഡിക്കു സ്വാതന്ത്ര്യം ലഭിച്ചു. സത്യം വിജയിച്ചിരിക്കുകയാണ്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര ചട്ടങ്ങൾപോലും ഇത്തരം സാമ്പത്തികനേട്ടങ്ങൾ അനുവദിക്കുന്നില്ല. ലഭിച്ച തുകയ്ക്കു ജിഎസ്ടി അടച്ചുവെന്നാണു സിപിഎം നേതാക്കൾ പറയുന്നത്.
സേവനം നൽകാതെ ഇൻവോയ്സ് നൽകിയിട്ടുണ്ടെങ്കിൽ അതും ജിഎസ്ടി നിയമപ്രകാരമുള്ള ഗുരുതര ലംഘനമാണ്. സേവനം നൽകാതെ ഇൻവോയ്സ് നൽകിയതായി തെളിയുകയാണെങ്കിൽ അതു ജിഎസ്ടി തട്ടിപ്പിന്റെ പരിധിയിൽ വരുമെന്നും ബന്ധപ്പെട്ട നിയമങ്ങൾപ്രകാരം നടപടികൾ സ്വീകരിക്കാമെന്നും അദ്ദേഹം ണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ അന്വേഷണം നടത്തി കേസെടുക്കാൻ സാധിക്കും. സിഎംആർഎൽ കേസിലെ യഥാർഥ ഉത്തരവാദിത്വം പിണറായി വിജയനാണെന്നും ഷോൺ ജോർജ് പറഞ്ഞു.
Kerala
തിരുവനന്തപുരം: ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ വാക്പോര്. മുൻ ധവളപത്രങ്ങൾ പൊളിറ്റിക്കൽ രേഖ ആയിരുന്നെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് പിന്നാലെയാണ് പോര് ആരംഭിച്ചത്.
ധവളപത്രം തയാറാക്കിയത് ധനവകുപ്പ് അല്ലെന്നും ഇത് പൊളിറ്റികൾ രേഖ ആണെന്നും പിണറായി വിജയൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ പ്രസ്താവന ആണെന്ന് മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞു. ധവളപത്രം വായിച്ച് പോലും നോക്കിയിട്ടില്ല. പ്രതിപക്ഷ നേതാവിന് മുൻവിധിയാണെന്നും തങ്ങൾക്ക് തങ്ങളുടെ രീതി ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധവളപത്രം തയാറാക്കേണ്ടത് ധനവകുപ്പ് ആണെന്നും ഇത് തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.
എന്നാൽ, ബാലഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഒരു രേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമധ്യത്തിൽ ഉള്ള രേഖകൾ ആണ് ഇതെല്ലാം. തയാറാക്കിയത് വകുപ്പ് ഉദ്യോഗസ്ഥർ ആണ്. മന്ത്രിസഭ അംഗീകരിച്ചതാണ് ധവള പത്രം. ഒരു രഹസ്യ രേഖയും ഇല്ല. ധനവകുപ്പിന്റെ നേതൃത്വത്തിലാണ് തയാറാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ ഡ്രൈവറുടെ മൊഴി. നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ് ബസ് ഡ്രൈവർ അഭിലാഷ് എസ്ഐടി സംഘത്തിന് മൊഴി നൽകിയത്.
നവകേരള ബസിന് നേരെ കല്ലേറുണ്ടായി എന്ന് പ്രതികൾ പറഞ്ഞത് കള്ളമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ബസിന് നേരെ കല്ലേറ് ഉണ്ടായെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ലെന്നും ബസ് ഡ്രൈവറുടെ മൊഴിയും പ്രതികൾക്കെതിരാണെന്നും എസ്ഐടി റിപ്പോർട്ടില്‍ പറയുന്നു.
ബസിന് കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആര്‍ടിസി മെക്കാനിക്കൽ എഞ്ചിനീയറുടെ റിപ്പോർട്ടിലും ബസിന്റെ ഔദ്യോഗിക രേഖകളിലും ഇല്ലെന്നും എസ്ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
പ്രതികള്‍ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദനമേറ്റവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന മർദനമായിരുന്നു ഉണ്ടായതെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. നരഹത്യശ്രമകുറ്റം ചുമത്തിയത് മെഡിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും എസ്ഐടി വ്യക്തമാക്കുന്നു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് തോൽവിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നതിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിയെ മാത്രം വ്യക്തിപരമായി ക്രൂശിക്കുന്നത് വലിയ നീതികേടാണ്. തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്എൻഡിപി മുഖപത്രമായ 'യോഗനാഥ'ത്തിലെ 'സഖാക്കളോട്...' എന്ന് തുടങ്ങുന്ന എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല. ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിൽ സിപിഎം ആത്മപരിശോധനയും സ്വയംവിമർശനവും നടത്തണം. പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ തന്നെ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എറിയുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു. വിദ്യാർഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരമായിരുന്നുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്. സിപിഐ പലപ്പോഴായി സൃഷ്ടിച്ച അനാവശ്യ പ്രശ്നങ്ങളാണ് സർക്കാരിന്റെ ശോഭ കെടുത്തിയതെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അംഗികരിച്ചു. നിലവിലെ കേസുമായി ബന്ധപ്പെട്ട എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയയ്ക്കും.
പ്രതികൾക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കോടതി ഇത് അംഗീകരിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് കേസ് പരിഗണിക്കുന്നത്. വിമാനത്തിനുള്ളിൽ പിണറായിയെ പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് വ്യോമയാന വകുപ്പുകൾ ചുമത്തിയത്.
പ്രോസിക്യൂഷൻ അനുമതി തേടി പോലീസ് കേന്ദ്രത്തെ സമീപിച്ചപ്പോൾ ആവശ്യം തള്ളിയിരുന്നു. ഇതു കാരണം കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഒഴിവാക്കി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ ഉൾക്കൊള്ളിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. മൂന്നുവർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് എന്തു കൊണ്ടെന്നു കോടതി പല തവണ ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇതുവരെ നൽകാതെ അന്വേഷണം നടക്കുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നത്.
2022 ജൂണ്‍ 13നാണ് കേസിനാസ്പ്ദമായ സംഭവം. മുഖ്യമന്ത്രി രാജീവയ്ക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫെർസീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണു പ്രതിഷേധിച്ചത്. വിമാനത്തിനുള്ളിൽ വച്ച് ഇവരെ സിപിഎം നേതാവ് ഇ. പി. ജയരാജൻ കൈയേറ്റം ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് റെയിൽവേ പോലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്നാണ് പോലീസ് വിശദീകരണം. സംഭവത്തിൽ ഇന്റലിജൻസ് മേധാവിക്ക് റെയിൽവേ പോലീസ് റിപ്പോർട്ട് നൽകി.
എകെജി സെന്ററിലെ ഡ്രൈവർ അനൂപ് തില്ലങ്കേരിക്കെതിരെ പോലീസിന്റെ കൈയേറ്റമുണ്ടായി എന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയൻ, ശരത് എന്നീ പോലീസുകാരാണ് കൈയേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: പോലീസ് മർദിച്ചെന്ന പരാതിയുമായി മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ ഡ്രൈവര്‍ പി. കെ. അനൂപ്. പോലീസുകാര്‍ കഴുത്തിന് പിടിച്ച് തള്ളിയെന്നാണ് അനൂപിന്റെ ആരോപണം. തുടര്‍ന്ന് ഡിജിപിക്ക് അനൂപ് പരാതി നല്കി.
ശനിയാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്. പിണറായി വിജയന്റെ ഡ്രൈവറാണെന്ന് മനസിലാക്കിയിട്ടും ആക്രമിച്ചു. ശരത്ത്, ജയന് എന്നീ പോലീസുകാരാണ് മര്‍ദ്ദിച്ചതെന്നും അനൂപ് പറഞ്ഞു. 'വണ്ടി എടുത്ത് മാറ്റെടാ' എന്ന് പറഞ്ഞാണ് പിടിച്ചു തള്ളിയതെന്ന് പരാതിയില്‍ പറയുന്നു.
എകെജി സെന്ററിലെ വാഹനത്തിലെ ഡ്രൈവറാണ് അനൂപ്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചതിനുശേഷം പിണറായി വിജയന് ഉപയോഗിക്കുന്നത് എകെജി സെന്ററിലെ വാഹനമാണ്.
Kerala
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പോലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു.
പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.
2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽവച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ.കെ. നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
Kerala
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു സിപിഎം നടത്തിയ അക്രമ സമരത്തെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
എല്ലായിടത്തും ഇഡി റെയ്ഡ് നടന്നപ്പോൾ എത്ര ശാന്തമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചതായാണ് കാണുന്നതെന്നും നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി പിണറായി വിജയൻ പറഞ്ഞു.
വീട്ടിലെത്തിയ ഇഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു. താൻ മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നു. എന്നോടൊന്നും ചോദിക്കുന്നതായി കണ്ടില്ല. വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തു. ബിജെപി ഇതര സർക്കാരുകളോട് എത്ര കഠിനമായ നീക്കങ്ങളാണ് ഇഡി നടത്തുന്നത്.
എത്ര വൃത്തികെട്ട നിലപാടാണ് ഇഡിയെ ഉപയോഗിച്ചു ബിജെപി സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം അവരുടെ കാര്യത്തിലാകുന്പോൾ ഒരു നിലപാടും മറ്റൊരാളുടെ കാര്യമാകുന്പോൾ വ്യത്യസ്ത നിലപാടുമാണ് സ്വീകരിക്കുക. ഇതാണ് പ്രതിഷേധാർഹം. എന്നാൽ, കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കേന്ദ്ര സർക്കാരുമായി സംസ്ഥാനം നല്ല ബന്ധം സൂക്ഷിക്കുന്നതിൽ തെറ്റില്ല. നല്ല ബന്ധം സൂക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ തെറ്റുപറയാൻ കഴിയില്ല. എന്നാൽ, സാന്പത്തിക ഫെഡറലിസത്തിൽ സംസ്ഥാനത്തിന്റെ കടയക്കൽ കത്തിവയ്ക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചതെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ കഴിയും.
മറ്റു ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളുടെ കാര്യത്തിലും ഇതു തന്നെയായിരുന്നു അനുഭവം. നരേന്ദ്രമോദിയുടെ ബ്ലു ഇക്കോണമിയെ ആണോ യുഡിഎഫ് സർക്കാർ പിന്തുണയ്ക്കാൻ പോകുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണം.
5429 കോടി രൂപ ഖജനാവിൽ നീക്കിയിരുപ്പു വച്ചാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. നയപ്രഖ്യാപനത്തിൽ ധവളപത്രത്തെക്കുറിച്ചു പരാമർശിച്ചു കാണുന്നു. സംസ്ഥാനത്തിന്റെ സാന്പത്തിക നില അപകടകരമായിരുന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ അഞ്ചു വർഷം കൊണ്ടു കുറച്ചുകൊണ്ടുവരാനായി. 2021ൽ 39 ശതമാനമായിരുന്നു പൊതുകടം. 2026ൽ ഇത് 34 ശതമാനമായി കുറച്ചു കൊണ്ടുവരാനായതായും പിണറായി വിജയൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ വന്ദേമാതരം പകുതി മാത്രം ആലപിച്ച നടപടിയെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്ദേമാതരം മുഴുവൻ ചൊല്ലേണ്ടത് ആർഎസ്എസ് അജൻഡയാണ്.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ല.
ഈരടികൾ ചൊല്ലിയാൽ മതിയാകും. ദേശീയഗാനം ചൊല്ലുന്പോൾ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്.
വന്ദേമാതരം ചൊല്ലുന്പോൾ എഴുന്നേറ്റു നിൽക്കേണ്ടതില്ല. എല്ലാവരും എഴുന്നേറ്റു നിന്നതു കൊണ്ടാണ് എഴുന്നേറ്റതെന്നും പിണറായി പറഞ്ഞു.
Kerala
തിരുവനന്തപുരം : ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയരാഹിത്യത്തിന്റെ പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് അദ്ദേഹം വിമർശിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട് പറയേണ്ട കാര്യങ്ങൾ പറഞ്ഞില്ല. മൗനം പാലിച്ചു. സംസ്ഥാനത്തിന് അർഹമായതു നഷ്ടമാകും. കേന്ദ്രത്തോട് ചോദിച്ചു വാങ്ങേണ്ടതിനെ കുറിച്ച് മൗനം. കേന്ദ്രത്തിൽ നിന്നു ചോദിച്ചു വാങ്ങേണ്ടതു ചോദിച്ചു തന്നെ വാങ്ങണം.
സമഗ്ര വികസനത്തെ കുറിച്ചുള്ള എൽഡിഎഫ് സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് നയ പ്രഖ്യാപനത്തിൽ പരാമർശം ഇല്ല. 5240 കോടി നീക്കിയിരിപ്പ് വച്ചിട്ടാണ് എൽഡിഎഫ് സർക്കാർ പടിയിറങ്ങിയത്. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് അവർ ഒളിച്ചോടിയതായും പിണറായി വിമർശിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലെ ഇഡി റെയ്ഡിലും തുടർന്നുള്ള സംഭവങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിയിലും കേരളത്തിലും മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല.
ബക്രീദ് ആശംസിക്കാനായി പാണക്കാട്ടെത്തിയ ശേഷമായിരുന്നു മാധ്യമപ്രവർത്തകർ ചോദ്യം ആവർത്തിച്ചത്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് മലബാറിൽ എത്തുന്നതെന്നും വിശേഷ ദിവസത്തിലാണ് എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇഡി റെയ്ഡിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
നേരത്തെ, ഡൽഹിയിൽ മാധ്യമപ്രവർത്തകർ നാലുതവണയായി വിഷയത്തെക്കുറിച്ച് ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല.
റെയ്ഡിന് പിന്നിൽ ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്നും വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിന്നാലെയാണ് റെയ്ഡെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ 300 പേര്‍ക്കെതിരേയാണ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കുറച്ചുപേർക്കെതിരെ മാത്രമാണ് നടപടിയെടുത്തിട്ടുള്ളതെങ്കിലും കണ്ടാലറിയാവുന്ന ഒട്ടേറെ പേർക്കെതിരെ ഇനിയും കേസുകൾ വരാൻ സാധ്യതയുണ്ട്. കേസിലെ പ്രതികളായ മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ.പി. ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഇഡി റെയ്ഡ് കൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും തളർത്തിക്കളയാമെന്നു വ്യാമോഹിക്കേണ്ടെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ.
എല്ലാക്കാലത്തും പ്രതിസന്ധികളുണ്ടായപ്പോൾ പാർട്ടിക്കു പ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിട്ടുണ്ട്. അതിന് ഒരു കുറവും ഒരു ചാഞ്ചല്യവും ഉണ്ടായിട്ടില്ലെന്നു സഖാക്കൾ കാട്ടിത്തന്നു. ഏതിനെയും നേരിടാൻ ഒന്നിച്ചു നമുക്കിറങ്ങാം.
ഇഡി നടപടി ചിലർക്കെല്ലാം വലിയ മനഃസംതൃപ്തി നൽകുമെന്നു തോന്നുന്നു. പ്രത്യേകിച്ച് രാഹുൽ ഗാന്ധിയെ പോലുള്ളവർക്ക്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ഈയടുത്ത കാലത്താണല്ലോ ചോദിച്ചത്.
പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാക്കൾക്കുമെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നു വന്നിട്ടുണ്ട്.
തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്കെതിരെയുള്ള കടന്നുകയറ്റം ആയിക്കോട്ടെ എന്ന നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. ഇതുകൊണ്ടൊന്നും തങ്ങൾ അവസാനിക്കാൻ പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
തൊടുപുഴ: സിപിഎമ്മിന്റെ അടിവേര് ഇളക്കിയ സംഭവമാണ് മാസപ്പടി കേസെന്നും കേരളം അറിഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന ഒത്തിരി കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നേരത്തേ നല്കിയ കേസില്‍ ഇഡി അന്വേഷണം താത്ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ വലിയ തോതില്‍ ആഘോഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആ സമയത്ത് തനിക്കെതിരെ വലിയ ആക്ഷേപവും സൈബര്‍ ആക്രമണവും ഉണ്ടായി.
അന്വേഷണം വരുമ്പോള്‍ എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത്. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ തനിക്കെതിരെ പിണറായി പോലീസ് 12 അന്വേഷണമാണ് നടത്തിയത്. തന്റെ വീട്ടിലും സമാനമായ രീതിയില്‍ പോലീസ് പരിശോധന നടത്തി. അന്ന് രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ് ഒളിച്ചോടിയില്ല. അന്വേഷണവുമായി സഹകരിച്ചു.
നിലവില്‍ നടക്കുന്ന പരിശോധനകള്‍ രാഷ്്ട്രീയപ്രേരിതമാണെന്നു പറയുന്നത് കേസ് മറയ്ക്കാനുള്ള പ്രതിരോധം മാത്രമാണെന്നും കുഴൽനാടൻ പറഞ്ഞു.
Kerala
കോട്ടയം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വസതിയില്‍ ഇന്നലെ നടത്തിയ ഇഡി പരിശോധനയും തുടരന്വേഷണവും സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കേസിലെ പരാതിക്കാരനുമായ ഷോണ്‍ ജോര്‍ജ് .
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പിണറായി വിജയന് മകള്‍ക്കുവേണ്ടി നടത്തിയ എല്ലാ കള്ളത്തരങ്ങളും കൊള്ളയും കൂടുതൽ അന്വേഷിക്കാന്‍ ഇഡി തയാറാകണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പിണറായി വിജയനും മകളും കേസിൽ കുടുങ്ങും. പണം കൈപ്പറ്റിയ നിരവധി നേതാക്കളുമുണ്ട്. വീണാ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ അക്കൗണ്ടുകൾ പരിശോധിക്കണം.
കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. രാജ്യ സുരക്ഷയും ഈ കേസിൽ ബാധകമാണെന്ന് ഷോൺ പറഞ്ഞു. പരാതിക്കാരന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തി സിപിഎമ്മും ഡിവൈഎഫ്ഐയും ആന മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്.
ആക്രമണവും ഭീഷണിയുമായി ആരു വന്നാലും അതിനെ നേരിടുമെന്നും കുറ്റക്കാര്‍ക്കു കടുത്ത ശിക്ഷ ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും ഷോണ്‍ പറഞ്ഞു.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവിന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡൽഹിക്ക് പിന്നാലെ കേരളത്തിൽ എത്തിയിട്ടും വാർത്തകളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചിട്ടും പ്രതികരിക്കാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
റെയ്ഡിന് പിന്നിൽ 'വിഡി-ഇഡി-മോദി' കൂട്ടുകെട്ടാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റെയ്ഡ് നടന്നതെന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇതേ കേസിൽ നിലവിലെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ന് ദേശത്തെ വീട്ടിൽ തങ്ങുന്ന മുഖ്യമന്ത്രി നാളെ രാവിലെ മലപ്പുറത്തേക്ക് തിരിക്കും. രാവിലെ 9.30-ഓടെ പാണക്കാട് സാദിഖ് അലി തങ്ങളെ സന്ദർശിക്കുന്ന അദ്ദേഹം, ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നടക്കുന്ന എം.പി. വീരേന്ദ്ര കുമാർ അനുസ്മരണ ചടങ്ങിലും പൗരാവലിയുടെ സ്വീകരണത്തിലും പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.
Editorial
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുടെ വാഹനം സിപിഎമ്മുകാർ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള രാഷ്ട്രീയത്തെ ഉലച്ചിട്ടുണ്ട്.
ഇത്, വർഗസമരത്തിന്റെയോ ജനകീയപോരാട്ടത്തിന്റെയോ കേസല്ല. പിണറായി വിജയന്റെ മകൾ വീണാ കരിമണൽക്കന്പനിയിൽനിന്ന് 1.81 കോടി രൂപ അനർഹമായി കൈപ്പറ്റിയെന്ന അഴിമതിക്കേസാണ്. റെയ്ഡിനെത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്ന കളങ്കമുള്ള ഇഡിയാണെന്നത്, പ്രതിഷേധത്തിനപ്പുറം ആക്രമണം അഴിച്ചുവിടാനുള്ള ന്യായമല്ല.
പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടെന്നും കുറ്റാരോപിതരായ നേതാക്കളുടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയാൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും അണികൾ തിരിച്ചറിയണം. ഇഡിയുടെ വിശ്വാസ്യതയ്ക്കൊപ്പം പ്രാധാന്യമുണ്ട് സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്കുമെന്ന് തിരിച്ചറിയണം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനും മകൾ വീണയും അടുത്തയിടെ താമസം തുടങ്ങിയ വാടകവീട്ടിലായിരുന്നു റെയ്ഡ്. വീണയും അവരുടെ ഐടി സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസും കരിമണൽ കന്പനിയായ സിഎംആർഎല്ലിൽ (കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ്) നിന്ന് സേവനങ്ങളൊന്നും നൽകാതെ 1.81 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമർപ്പിച്ച റിപ്പോർട്ടിൽ, വീണയുടെ കമ്പനി കൈപ്പറ്റിയ തുക 2.78 കോടിയാണെന്ന് കാണുന്നു.185 കോടിയോളം രൂപയുടെ അഴിമതി സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുക്കുകയും ചെയ്തു.
സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കൊണ്ട് കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചതിനുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്. വീടിനു പുറത്തു മുദ്രാവാക്യം മുഴക്കി കാത്തുനിന്ന പാർട്ടിക്കാർ, റെയ്ഡിനുശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കൾക്കു കവചമൊരുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. പക്ഷേ, അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം.
ഇഡിയായതുകൊണ്ട്, യഥാർഥ അഴിമതിക്കാർക്കെതിരേ കേസെടുത്താലും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഏജൻസികൾ ഇത്ര രാഷ്ട്രീയവത്കരിക്കപ്പെട്ട കാലമില്ല. മോദി സർക്കാരിന്റെ ആദ്യ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
അഴിമതിക്കേസിൽ പെടുത്തി ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും നിലച്ചു.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കളുടെ അഴിമതിയിലും അന്വേഷണമില്ല. പക്ഷേ, വീണാ വിജയൻ നിരപരാധിയാണെന്നു പറയാൻ ഇതൊന്നും കാരണമല്ല. അവർ അന്വേഷണത്തിനും നിയമത്തിനും കീഴ്പെടുകയാണു വേണ്ടത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നലെ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തിരുവനന്തപുരത്ത് ആവർത്തിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെന്നും പക്ഷേ, നിയമപരമായ കരാറുണ്ടാക്കി സേവനം നടത്തി ബാങ്കുവഴി പ്രതിഫലം വാങ്ങിയ എക്സാലോജിക് എന്ന സ്ഥാപനത്തിനെതിരേ മാത്രമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
ഇതു പാർട്ടി ഫണ്ടിലേക്കാണെന്നും വ്യക്തിപരമായിട്ടല്ലെന്നും നേരത്തേ വിശദീകരണം വന്നിരുന്നു. അതല്ലെങ്കിൽ സിപിഎമ്മിനു കേസ് കൊടുക്കാവുന്നതാണ്. അവരാരും ബിജെപിക്കാരല്ലാത്തതിനാൽ കഴന്പുണ്ടെങ്കിൽ ഇഡി വരുകയും ചെയ്യും.
സിപിഎം അതിന്റെ ഏറ്റവും വലിയ അപചയകാലത്തിനാണ് ന്യായീകരണമൊരുക്കുന്നത്. തൊഴിലാളി മേൽവിലാസത്തിൽ നേതാക്കൾ ബൂർഷ്വാകളായി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മിക്ക നേതാക്കളുടെയും സ്വത്തുവകകൾ കുതിച്ചുകയറി. കേഡർ സംവിധാനമുള്ള പാർട്ടിയിൽ ചോദ്യമില്ലെന്നത് സംസ്ഥാന-പ്രാദേശിക ഏകാധിപതികൾക്കു നല്ല സുഖമായി.
പിണറായി വിജയന്റെ ധാർഷ്ട്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിപ്ലവകാരിയും വായ തുറന്നിട്ടില്ല. കീഴ്ഘടകങ്ങളിൽ ഇപ്പോഴെങ്കിലും അതു പറയാൻ ധൈര്യമുള്ളത് പ്രാദേശിക നേതാക്കൾക്കും അണികൾക്കും മാത്രമാണ്. മൂത്ത നേതാക്കൾ ഇപ്പോഴും വാഴ്ത്തുപാട്ടിലാണ്. വീണയുടെ കേസും പാർട്ടിയുടെ ചെലവിൽ പ്രതിരോധിക്കാനാണ് ശ്രമമെന്നതിൽ സംശയമില്ല.
ഇഡിക്കു രാഷ്ട്രീയമുണ്ടായിരിക്കാം. പക്ഷേ, ഇതേ നാണയത്തിന്റെ മറുവശമല്ലേ അഴിമതിയാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം രാഷ്ട്രീയവും?
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി. കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ആണ് ഇഡി മരവിപ്പിച്ചത്. വീണയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതി, കണ്ണൂരിലെ വീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
അതേസമയം വീണ വിജയനും സിഎംആർഎൽ മാനേജ്മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇഡി നടത്തിയ റെയ്ഡിൽ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര. സർക്കാരിന്റെ സൈന്യമല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണമെന്നും മഹുവ മൊയിത്ര പറഞ്ഞു.
ഇഡിയുടെ നടപടി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ മാത്രമാണ്. ഇഡി ഇപ്പോൾ പിണറായി വിജയന് നേരെ തിരിഞ്ഞിരിക്കുന്നത് നാണക്കേടാണ്. എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാക്കൾ മാത്രം എല്ലാ റെയ്ഡുകൾക്കും അന്വേഷണങ്ങൾക്കും വിധേയരാകുന്നതെന്നും മഹുവ മൊയിത്ര ചോദിച്ചു.
ഇഡി തങ്ങളുടെ നികുതിപ്പണം കൊണ്ടാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. നിങ്ങൾ സർക്കാരിന്റെ സ്വകാര്യ സൈന്യമല്ലെന്ന് ദയവായി ഓർക്കണമെന്നും മഹുവ മൊയിത്ര കൂട്ടിച്ചേർത്തു. അതേസമയം ഇഡി നടപടിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും രംഗത്തെത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സംഗതികൾ കാട്ടി കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും അദേഹം പറഞ്ഞു.
മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങിയിരുന്നു. പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
സംഘപരിവാറും കേന്ദ്രസർക്കാരും ഉയർത്തുന്ന തെറ്റായ നിലപാടിനെ ഇനിയും തുറന്നുകാട്ടും. ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Kerala
കൊച്ചി: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുന്‍മന്ത്രി പി. രാജീവ്. എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലില്‍ അടയ്ക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കാറുണ്ട്. ഇത് രാഷ്ട്രീയ വേട്ടയാണെന്നും രാജീവ് എറണാകുളത്ത് നടന്ന പ്രതിഷേധ മാര്‍ച്ചിൽ പറഞ്ഞു.
പിണറായി വിജയന്റെയും വീടുകളിലും പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമായ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശ്യമേയുള്ളു. പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വത്തെയും കുറിച്ചും അവമതിപ്പ് ഉണ്ടാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ്.
എന്തുകൊണ്ട് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല, എന്തുകൊണ്ട് പിണറായിയെ ഇഡി ജയിലിലടയ്ക്കുന്നില്ല എന്ന് കേരളത്തില്‍ എത്തുമ്പോള്‍ രാഹുല്‍ ഗാന്ധി നിരന്തരം ചോദിക്കും. ഈ ചോദ്യമാണ് രാഹുല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ഉയര്‍ത്തിയത്. അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയും ഈ ചോദ്യം തന്നെയാണ് ഉന്നയിച്ചതെന്നും രാജീവ് കൂട്ടിച്ചേർത്തു.
സഖാവ് പിണറായിക്കെതിരെ ഒരു വിധത്തിലുള്ള കേസുമില്ല. ഒരു സമന്‍സും വാറണ്ടുമില്ല. ഈ കേസുമായി ഒരു ബന്ധവുമില്ല. ചൊവ്വാഴ്ച ഹൈക്കോടതി 2024ല്‍ കോടതിയുടെ മുന്നിലുള്ള ഒരു കേസ് തള്ളി. ആ കേസ് സിഎംആര്‍എല്‍ കമ്പനിക്കാര്‍ക്ക് ലഭിച്ച സമന്‍സിനെ കുറിച്ചാണ്.
എന്നാല്‍ ആ സമന്‍സ് ലഭിച്ച ആളുകളില്‍ പിണറായി വിജയന് ഇല്ല. പിണറായി വിജയന്റെ മകള്‍ ഇല്ല, റിയാസ് ഇല്ല. ഇവരാരും സമന്‍സ് ലഭിച്ചവരല്ല. സമന്‍സ് ലഭിച്ച് കമ്പനിയെ സമീപിച്ചവര്‍ കമ്പനിയുടെ ആളുകളാണ്. ഇന്നും നാളെയും അവധി ആയതിനാല്‍ ഇഡി അതിവേഗതയില്‍ റെയ്ഡ് നടത്തുകയാണ്. ഇതിൽ കൃത്യമായ രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ചില്ലേ. അരവിന്ദ് കെജരിവാളിനെ ജയിലില്‍ അടച്ച പരാതിയുടെ തുടക്കം കോണ്‍ഗ്രസ് നല്കിയ പരാതിയാണ്. ഗൂഢാലോചനയ്ക്ക് തെളിവുകളില്ലാത്ത കേസ് അവസാനിപ്പിച്ചു. അതുപോലെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നടത്തുന്ന കാര്യങ്ങള്‍ കേരളം തിരിച്ചറിയും. കേസ് നിയമപരമായി നേരിടും. ഈ രാഷ്ട്രീയ വേട്ട കേരളത്തില്‍ ചിലവാകില്ല എന്നും പി. രാജീവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം കടുക്കുന്നു. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീടിന് മുന്നില്‍ വന്‍ സംഘര്‍ഷം.
സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു.
സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള നേതാക്കളെത്തി അനുനയിപ്പിച്ചു.
സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്താണ് ഇഡി റെയ്ഡ് നടക്കുന്നത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലാണുള്ളത്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു.
പിണറായിയുടെ മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, സിഎംആര്‍എല്‍ എംഡി കരിമണൽ കർത്തയുടെ ആലുവയിലെ വീട്, സിഎംആര്‍എല്‍ ഓഫീസ്, പിണറായിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുടെ ബംഗളൂരു ഓഫീസ്, കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ മറ്റു രണ്ടു കമ്പനികളുടെ ഓഫീസ് എന്നിവിടങ്ങളിൽ എല്ലാം പരിശോധന തുടരുന്നു. കോഴിക്കോട്ടും കണ്ണൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും അതിനാണ് ഇഡിയെ ഉപയോഗപ്പെടുത്തുന്നതെന്നും ജയരാജൻ പ്രതികരിച്ചു.
കേരള ഭരണകൂടത്തിനും ഇതിൽ പങ്കുണ്ട്. പാർട്ടിയെ വേട്ടയാടലാണെന്നും ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷത്തിന് കരുത്ത് പകരാനാണിതെന്നും ജയരാജൻ വിമർശിച്ചു. ബിജെപി - കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയാണിതെന്നും ഇഡിയുടേത് നിയമവിരുദ്ധ പ്രവർത്തിയാണെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട യാതൊരു വിവരവും ആഭ്യന്തരവകുപ്പിന് ലഭിച്ചില്ല. ഒന്നും അറിഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയുമായി റെയ്ഡിന് ബന്ധമില്ല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിന്റെ ആവശ്യകതയല്ലേ. അത് ഇതുമായി കൂട്ടി കുഴക്കേണ്ട. ഇഡി പൊലീസ് സഹായം തേടിയിട്ടില്ല. സിപിഎം ഇപ്പോൾ പറയുന്നത് സ്ഥിരം പല്ലവി. കോൺഗ്രസ് എന്താണെന്നും സിപിഎം എന്താണെന്നും ബിജെപി എന്താണെന്നും എല്ലാവർക്കും അറിയാം. അത്തരം പ്രചാരണങ്ങൾ കടന്നുകൈ.
കൂട്ടുകെട്ടിൽ ആയിരുന്നവർക്ക് ഇപ്പോൾ എന്താണ് സംഭവിച്ചത്. ഞാനെന്റെ കാര്യം നേരത്തെ വിശദീകരിച്ചതാണ്. ഏത് അന്വേഷണത്തിനും താൻ എതിരല്ല. ഈ അന്വേഷണത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും അന്വേഷിച്ചു,അവർ അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളില്‍ നടക്കുന്ന ഇഡി റെയ്ഡില്‍ വ്യാപക പ്രതിഷേധം. എറണാകുളത്ത് മുന്‍ മന്ത്രി പി. രാജീവിന്റെയും ജില്ലാ സെക്രട്ടറി എസ്. സതീഷ്, എം. സ്വരാജ് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം പ്രകടനം നടന്നത്.
മുന്‍ എംഎല്‍എമാരായ കെ.എസ്. അരുണ്‍കുമാര്‍, കെ.എന്‍. ഉണ്ണികൃഷ്ണന് എന്നിവരും പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് നഗരങ്ങളിലൂടെ ചുറ്റിയാണ് മാര്‍ച്ച് നടക്കുന്നത്. മേനക ജംഗ്ഷന് വരെയാണ് പ്രതിഷേധം നടന്നത്.
സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. പിണറായി വിജയന്റെ വീടുകളിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.
ശശിധരന് കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. 'പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇന്ന് ഇഡി മുബാറക്' എന്നാണ് ദീപ്തി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
പിണറായി വിജയന്റെ വീടുകളിലും സിഎംആര്‍എല്ലിന്റെ ഓഫീസുകളിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് തുടരുന്നത്. എറണാകുളത്ത് സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുകയാണ്.
ശശിധരന് കര്‍ത്തയ്ക്ക് ബന്ധമുള്ള കളമശേരിയിലെ നിപുണ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായി വിജയനെയും മകള്‍ വീണ വിജയനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Kerala
ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന തുടർന്നാണെന്ന സിപിഎം നേതാക്കളുടെ ആരോപണം തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇഡിയുടെ പരിശോധനയെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കേരളം ഒരുപക്ഷേ ഞെട്ടുന്ന കാര്യങ്ങളിലേക്കാവും എത്തുക. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പി.വി. എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്.
ഇഡി പരിശോധനയ്ക്ക് നേരത്തെ താൽക്കാലിക സ്റ്റേ വന്നപ്പോൾ ആഘോഷിച്ചവരാണ് സിപിഎമ്മെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
National
ചെന്നൈ: മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതിഷേധവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്നും പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണെന്നും ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
കോൺഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കൾ മുൻപ് ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നും പിണറായി വിജയനെ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ലക്ഷ്യമിടാത്തത് എന്ന് ആവർത്തിച്ച് ചോദിച്ച ചില കോൺഗ്രസ് നേതാക്കളുടെ ആരോപണങ്ങളുടെ പൊള്ളത്തരമാണ് ഈ റെയ്ഡിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെയും മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ് നടക്കുന്ന സാഹചര്യത്തിൽ വ്യാപക പ്രതിഷേധവുമായി സിപിഎം.
പരിശോധന നടക്കുന്ന പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിലും തിരുവനന്തപുരത്തെ വാടകവീടിനു മുന്നിലും തടിച്ചുകൂടിയ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കോഴിക്കോട് കോട്ടുളിയിലെ മുഹമ്മദ് റിയാസിന്റെ വീടിനു മുന്നിലും പ്രതിഷേധം നടന്നു.
കണ്ണൂരിലെ പിണറായിയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധത്തിന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും മുതിർന്ന നേതാവ് പി. ജയരാജനും നേതൃത്വം നല്കി. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടക്കുന്നതിനു പിന്നിൽ കോൺഗ്രസ്- ബിജെപി ഡീൽ ആണെന്ന് കെ.കെ. രാഗേഷ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ.കെ. ജയചന്ദ്രൻ, മുൻമന്ത്രി വി. ശിവൻ കുട്ടി, വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
കൊച്ചി: സിഎംഡിആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ആലുവയിലെ വീട്ടിലും സിഎംആര്‍എല്ലിന്റെ ഓഫീസിലും ഇഡി റെയ്ഡ് തുടരുന്നു. രാവിലെ ആറു മുതലാണ് ആലുവയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് ആരംഭിച്ചത്. കര്‍ത്തയുടെ ആലുവയിലെ ശ്രീവത്സം എന്ന വീട്ടില്‍ രണ്ടു വര്‍ഷം മുമ്പും ഇഡിയുടെ പരിശോധന നടന്നിരുന്നു.
ശശിധരന് കര്‍ത്തയുടെ മകന് സിഎംആര്‍എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ ശരണ്‍ എസ് കര്‍ത്തയെ ചോദ്യം ചെയ്തതായാണ് വിവരം. പിണറായിയുടെ തിരുവനന്തപുരത്തുള്ള വാടക വീട്ടിലും കണ്ണൂര്‍ പിണറായിയിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് ഒരേ സമയം പുരോഗമിക്കുന്നത്.
എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ഇഡിയുടെ അന്വേഷണവും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
വീണ വിജയന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ 1.72 കോടി രൂപ കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇഡി റെയ്ഡിനു പിന്നിൽ ദുരൂഹത ആരോപിച്ച് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിനു പിറ്റേന്നു തന്നെ ഇഡി പരിശോധന നടന്നുവെന്നാണ് ബിനീഷ് ചൂണ്ടിക്കാട്ടുന്നത്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്’ എന്നാണ് ബിനീഷ് കോടിയേരിയുടെ പോസ്റ്റ്. അതേസമയം, പോസ്റ്റിനു താഴെ സമ്മിശ്രമായ പ്രതികരണങ്ങളാണുണ്ടായത്.
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കൂടാതെ, മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെ വസതിയിലും സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
Kerala
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലടക്കമുള്ള 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ മുഹമ്മദ് റിയാസ് റിയാസ് എംഎൽഎ. ഫെയ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
"വളഞ്ഞിട്ടടിച്ചോളൂ...പക്ഷേ സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല. അവസാന ശ്വാസം വരെയും പോരാടും.'-ഇങ്ങനെയായിരുന്നു റിയാസിന്റെ പോസ്റ്റ്.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് സിഎംആർഎൽ സാന്പത്തിക ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.